ന്യൂഡൽഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്കയെക്കുറിച്ചും പരമാർശം. റോബർട്ട് വാദ്രയുമായി അടുത്ത ബന്ധമുള്ള സഞ്ജയ് ഭണ്ഡാരി, രാജ്യത്തിനകത്തും പുറത്തുമായി കോടികളുടെ സ്വത്തുണ്ടാക്കിയ കേസിൽ അനുബന്ധ കുറ്റപത്രമാണ് ഇഡി സമർപ്പിച്ചിരിക്കുന്നത്. സഞ്ജയ് ഭണ്ഡാരിയുടെ പണം പ്രിയങ്കയ്‌ക്കും കിട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
റോബർട്ട് വാദ്രയും പ്രിയങ്കയും ചേർന്ന് ഹരിയാനയിൽ വാങ്ങിയ ഭൂമി ഡൽഹി അടിസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് വഴി മലയാളി വ്യവസായി സിസി തമ്പിക്ക് മറിച്ചുവിറ്റെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിൽ കുറഞ്ഞ വിലയ്‌ക്ക് ഭൂമി വാങ്ങിയ ശേഷം വൻ തുകയ്‌ക്ക് മറിച്ചുവിൽക്കുകയായിരുന്നു പ്രിയങ്കയും വാദ്രയും. കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്കയെയും ഇഡി ചോദ്യം ചെയ്‌തേക്കും. കേസിൽ റോബർട്ട് വാദ്രയ്‌ക്കുള്ള പങ്ക് നേരത്തെ തന്നെ ഇഡി വ്യക്തമാക്കിയിരുന്നു. തുടർന്ന് വാദ്രയെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
ആയുധ ഇടപാട് വഴി ഭണ്ഡാരിക്ക് ലഭിച്ച കമ്മീഷൻ സിസി തമ്പി വഴി വാദ്രയ്‌ക്കും പ്രിയങ്കയ്‌ക്കും ലഭിച്ചുവെന്നും ലണ്ടനിൽ ഭണ്ഡാരി വാങ്ങിയ ഫ്‌ളാറ്റ് നവീകരിച്ച് ഉപയോഗിക്കുന്നത് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയാണെന്നും ഇഡി പറയുന്നു. നിരവധി കേസുകളിൽ പ്രതിയായ സഞ്ജയ് ഭണ്ഡാരിക്ക് വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് സിസി തമ്പിയാണെന്നും വിവരമുണ്ട്. വാദ്രയുമായി തമ്പിക്കുള്ള ബന്ധം ആഴമേറിയതാണെന്നാണ് ഇഡിയുടെ പരമാർശം. കഴിഞ്ഞ പത്ത് വർഷമായി വാദ്രയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇഡിക്ക് തമ്പി മൊഴി നൽകിയിരുന്നു.
സഞ്ജയ് ഭണ്ഡാരിക്കെതിരെ നിരവധി ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഫെമ ലംഘനം എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2016ലാണ് ഇയാൾ യുകെയിലേക്ക് കടന്നത്. ഇന്ത്യയിൽ ഭണ്ഡാരി നടത്തിയ പല വെട്ടിപ്പുകൾക്കും അകമഴിഞ്ഞ സഹായം നൽകിയത് സി.സി തമ്പിയാണെന്നും ഇഡി പറയുന്നു. അതേസമയം കേസിൽ ഇതുവരെ പ്രതിയല്ല പ്രിയങ്ക. കേസിലെ പ്രതികളുമായി പ്രിയങ്കയ്‌ക്കുള്ള ബന്ധം കോടതിയെ അറിയിക്കുകയാണ് ചെയ്തതെന്നും ഇഡി വ്യക്തമാക്കി.