ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ- ഇ- ത്വയ്ബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കൈമാറാൻ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പാക് സർക്കാരിന് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഹാഫിസ് മുഹമ്മദ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണ നേരിടാൻ സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റം സംബന്ധിച്ച ഉടമ്പടി ഇല്ലാത്തതും ഭീകരരെ സംരക്ഷിക്കുന്ന പാക് നയവും നടപടി സങ്കീർണ്ണമാക്കുകയായിരുന്നു.
2024 ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാഫിസ് സയീദ് ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. പാകിസ്താൻ മർകസി മുസ്ലിം ലീഗ് എന്ന പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ചാണ് മത്സരത്തിനിറങ്ങുന്നത്. ഇയാളുടെ മകൻ തൽഹ സയീദും മത്സരംഗത്തുണ്ട്. കഴിഞ്ഞ വർഷം തൽഹ സയീദിനെ യുഎപിഎ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദ് നിരവധി തീവ്രവാദ ധനസഹായ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 മുതൽ ജയിലിൽ കഴിയുകയാണെന്ന് പറയപ്പെടുന്നു. എന്നാൽ 2017ൽ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ച ശേഷം ഇയാൾ സ്വതന്ത്രനായി വിലസുകയാണെന്നും സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്.