മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ സ്ഥിതിചെയ്യുന്ന ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധനകൾ നടത്തുകയാണ്. പള്ളിയിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു.
താനെയിലെ ചരയ് മേഖലയിലുള്ള ഗേറ്റ് ഓഫ് ഹെവൻ സിനഗോഗിനെതിരെയാണ് ഭീഷണി ഉയർന്നത്. പരിശോധനയിൽ സംശയകരമായ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. മുൻകരുതലുകളുടെ ഭാഗമായി ജൂതപ്പള്ളിക്ക് ചുറ്റും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
[email protected]. എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ”ജൂതപ്പള്ളിക്ക് അകത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ട്. മാരകസ്‌ഫോടക ശേഷിയുള്ള വസ്തുക്കൾ വിദഗ്ധമായി ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. അത് എത്രയും പെട്ടെന്ന് പൊട്ടിത്തെറിക്കും. നിങ്ങളെല്ലാവരും കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. ഫ്യൂമിംഗ് എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ഞങ്ങൾ.” ഇതായിരുന്നു സന്ദേശം.
കഴിഞ്ഞ ദിവസമായിരുന്നു ഡൽഹിയിലുള്ള ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ബോംബ് പൊട്ടിത്തെറിച്ചുവെന്ന് അജ്ഞാതരായ ചിലർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാൽ സ്‌ഫോടനം നടന്നതിന്റെ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. വ്യാജ ഫോൺ കോളാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.