തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിൽ കേന്ദ്ര സർക്കാർ ഹൃദ്യം പദ്ധതി പുനരാരംഭിച്ചു. ശിശുമരണ നിരക്ക് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആരംഭിച്ച രാഷ്‌ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമത്തിന്റെ ഭാഗമായാണ് കേരളത്തിൽ ‘ഹൃദ്യം’ പദ്ധതി ആരംഭിച്ചത്.
സങ്കീർണ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ നടത്തിപ്പ് വിഹിതം കേന്ദ്രം 60 % സംസ്ഥാനം 40% എന്ന നിരക്കിലാണ്.
എന്നാൽ ഹൃദ്യം മുഖേന സൗജന്യ ചികിത്സ നൽകിയ വകയിൽ കേരള സർക്കാരിൽ നിന്ന് 69 ലക്ഷം രൂപ കുടിശ്ശിക ലഭിക്കാത്തതിനാലും, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് പുതിയ വ്യവസഥകൾ ധാരണാ പത്രത്തിൽ ഉൾക്കൊള്ളിച്ചത് സംസ്ഥാനം അംഗീകരിക്കാത്ത കാരണത്താലും ശ്രീ ചിത്ര പദ്ധതിയിൽ നിന്നും 2022 മാർച്ച് മുതൽ പിൻമാറുകയായിരുന്നു.
നിരവധി കുരുന്നുകൾക്ക് മികവുറ്റ സൗജന്യ ചികിത്സ ലഭിക്കുന്ന വിഷയമായതിനാൽ ശ്രീ ചിത്ര തിരുനാൾ മെഡിക്കൽ സെന്ററിൽ ഹൃദ്യം പുനരാരംഭിക്കുന്നതിനായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) ഭാരവാഹികൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.കെ. സുരേന്ദ്രനെ നേരിൽ കണ്ട് നിവേദനം നൽകി.
തുടർന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജിയ്‌ക്ക് പദ്ധതി ശ്രീചിത്രയിൽ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയയ്‌ക്കുകയും വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്തു. പദ്ധതി സ്ഥാപനത്തിന്റെ ഗവേണിംഗ് ബോഡിയിലും, ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിലും വച്ച് പാസാക്കിയതായും പദ്ധതി പുന:സ്ഥാപിക്കുന്നതിനു വേണ്ട നടപടികൾക്കായി സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും, ശ്രീ ചിത്ര അറിയിച്ചതായി കേന്ദ്ര മന്ത്രിയുടെ മറുപടി കത്തിൽ പറയുന്നുണ്ട്.
ഈ വിഷയത്തിൽ നടത്തിയ ഇടപെടലിന് ബി ജെപി സംസ്ഥാന അദ്ധ്യക്ഷന് നന്ദി അറിയിക്കുന്നതായി ശ്രീ ചിത്ര എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത് കുമാർ.വി , പ്രസിഡന്റ് അഭിലാഷ് എസ്.ജി എന്നിവർ അറിയിച്ചു.















