മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബോംബെയുമായി ചേർന്ന് ‘ഭാരത് ജിപിടി’ പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയർമാൻ ആകാശ് അംബാനി അറിയിച്ചു. ടെലിവിഷനുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ച് സമഗ്ര ആലോചനയുണ്ടെന്നും അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാർഷിക ടെക്‌ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആകാശ് അംബാനി. ചാറ്റ് ജിപിടി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെയും (LLM) ജനറേറ്റീവ് എഐയുടെയും ഉപരിതലം മാത്രമേ നമുക്ക് പ്രാപ്യമായിട്ടുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ദശകത്തെ നിർവചിക്കാൻ പോകുന്നത് ഇത്തരം ആപ്ലിക്കേഷനുകളാണ്. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരിവർത്തനം ചെയ്യും. ഈ പശ്ചാത്തലത്തിലാണ് എല്ലാ മേഖലകളിലും എഐ ഉപയോഗപ്പെടുത്താൻ കഠിന പരിശ്രമം നടത്തുന്നതെന്നും ആകാശ് വ്യക്തമാക്കി.
മീഡിയ സ്‌പേസ്, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷൻ, ഉപകരണങ്ങൾ എന്നിവയിൽ കമ്പനി ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5ജി പ്രൈവറ്റ് നെറ്റ്‌വർക്കുകൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി വളരെ ആവേശത്തിലാണ്. ഏത് എന്‍റർപ്രൈസിനും അതിന്‍റെ വലുപ്പം പരിഗണിക്കാതെ സേവനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടുത്ത ദശകത്തിന്‍റെ “ഏറ്റവും വലിയ ഇന്നൊവേഷൻ സെന്‍റർ” ആണെന്ന് വിശേഷിപ്പിച്ച ആകാശ് അംബാനി, ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ രാജ്യം 6 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.