റാഞ്ചി: കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രകോപിതയായ യുവതി കട്ടിലിൽ നിന്നും തള്ളിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. അഫ്‌സാന ഖാത്തൂൻ എന്ന സ്ത്രീയാണ് സ്വന്തം മകനെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് യുവതിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഫോണിൽ സംസാരിക്കുന്നതിനിടയിൽ രണ്ടു വയസുകാരനായ മകൻ അമിതമായി കരഞ്ഞതാണ് അഫ്സാൻ ഖാത്തൂരിനെ പ്രകോപിച്ചത്. ദേഷ്യം വന്ന യുവതി മകനെ കട്ടിലിൽ നിന്നും തള്ളിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫ്‌സാന ഖാത്തൂനും ഭർത്താവ് നിസാമുദ്ദീനും വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. ഇരുവർക്കും നാലും രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് ഉള്ളത്.
വ്യാഴാഴ്ച ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് അഫ്സാന തന്റെ ഇളയമകനൊപ്പം മുറിയിൽ കയറി വാതിൽ അടച്ചു. കുറച്ചു നേരം അഫ്സാന വാതിലും തുറന്നില്ല. ഇതിനിടയിൽ കുഞ്ഞ് കരയുന്നതും കേൾക്കാമായിരുന്നു. രാത്രി ഭർത്താവ് മുറിയിലേക്ക് വന്നപ്പോഴാണ് കുഞ്ഞ് അബോധാവസ്ഥയിലാണെന്ന കാര്യം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തുടർന്ന്, വീട്ടുകാരുടെ പരാതിയിൽ അഫ്സാനയെ പോലീസ് അറസ്റ്റ് ചെയ്തു. താൻ മകനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. മുറിയിൽ കയറിയതിന് ശേഷം ഫോൺ വിളിച്ച് കൊണ്ടിരുന്നു. എന്നാൽ, മകന്റെ കരച്ചിൽ കേട്ട് തനിക്ക് ദേഷ്യം വന്നാണ് കൊലപ്പെടുത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.
കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതിന് പകരം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് നിസാമുദ്ദീന്റെ കുടുംബവും ആരോപിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു.