തിരുവനന്തപുരം: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കാനൊരുങ്ങി പോലീസ്. ബീച്ചുകളിലെയും പൊതു സ്ഥലങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിയോടെ അവസാനിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ഹോട്ടലുകളുടെയും ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾക്ക് 12.30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയോടെ ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്കുള്ളിൽ ഇവിടെയും പരിപാടികൾ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചുള്ള സുരക്ഷാ പ്രശ്‌നങ്ങൾ വിലയിരുത്തി നഗരത്തിൽ 1,500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ലഹരി ഉപയോഗം തടയുന്നതിന് പ്രത്യേക സംവിധാനം സജ്ജമാക്കാനാണ് നീക്കം.
നിയന്ത്രണങ്ങൾ ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഹോട്ടലുകളിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നതിന് മുമ്പ് പോലീസിന്റെ പ്രത്യേക അനുമതി നേടിയിരിക്കണം. വനിതാ പോലീസ് മഫ്തിയിലും പിങ്ക് പോലീസ് യൂണിഫോമിലും പ്രദേശങ്ങളിൽ ഉണ്ടാകും. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുൻ വർഷങ്ങളിൽ പുതുവത്സര ദിനത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ പ്രത്യേക നിരീക്ഷണത്തിലാണ്.