തിരുവനന്തപുരം: ഇന്നുരാത്രി എട്ട് മണി മുതൽ നാളെ രാവിലെ ആറുമണി വരെ പെട്രോൾ പമ്പുകൾ അടച്ചിടും. സംസ്ഥാനത്തെ പമ്പുകൾക്ക് നേരെ ഗുണ്ടാ ആക്രമണങ്ങൾ നിരന്തരമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ സൂചകമായാണ് അടച്ചിടുന്നത്. തുടരെ ആക്രമണങ്ങൾ നടന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ല. ഇനിയും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധം കനക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.
ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ച് മുതൽ രാത്രി പത്ത് മണി വരെ മാത്രമേ പമ്പുകൾ തുറക്കൂവെന്നാണ് പമ്പുടമകളുടെ നിലപാട്. കുപ്പികളിൽ ഇന്ധനം നിറച്ചുനൽകരുതെന്ന് നിയമം നിലനിൽക്കെ ചിലയാളുകൾ കുപ്പിയുമായി രാത്രികാലങ്ങളിൽ പമ്പുകളിലെത്താറുണ്ട്. ഇത്തരക്കാർക്ക് ഇന്ധനം നൽകിയില്ലെങ്കിൽ അവർ അക്രമകാരികളായി മാറുകയാണ് പതിവെന്നും പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു. പമ്പുകളെ സംരക്ഷിക്കാൻ നിയമം വേണമെന്നാണ് ഇവരുടെ ആവശ്യം.