ലക്നൗ: കുഷ്ഠരോഗ ചികിത്സാ കേന്ദ്രം സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും. ലക്നൗവിൽ പ്രവർത്തിക്കുന്ന കുഷ്ഠരോഗ ചികിത്സാ കേന്ദ്രത്തിലാണ് ഇരുവരും സന്ദർശനം നടത്തിയത്. ചികിത്സാ കേന്ദ്രത്തിലുള്ള കുട്ടികളുമായി സംവദിക്കുകയും അവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കുട്ടികളുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ യോഗി ആദിത്യനാഥ് സർക്കാർ പദ്ധതികളിൽ നിന്നും അവർക്ക് കൃത്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു. ലക്നൗവിലെ പ്രധാനമന്ത്രി ആവാസ് യോജനയിലെ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇരുവരും ചികിത്സാ കേന്ദ്രത്തിലെത്തിയത്. ദുബാഗയിൽ നടന്ന വനിതാ മാരത്തൺ മത്സരത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നു.
നമ്മുക്ക് എത്രത്തോളം ശാരീരിക ക്ഷമതയുണ്ടോ അത്രത്തോളം മാനസിക ശക്തിയും ഉണ്ടായിരിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കണം. അതിന് വേണ്ടി എല്ലാവരും പ്രവർത്തിക്കണം. കായിക രംഗത്ത് ഈ വർഷം ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങൾ വളരെ വലുതാണ്. പാരാ ഒളിമ്പിക്‌സ് ഏഷ്യൻ ഗെയിംസിൽ നമ്മുടെ കായിക താരങ്ങൾ ആദ്യമായി 100 മെഡലുകൾ കരസ്ഥമാക്കി. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള സമയമാണ് നമ്മുടെ മുന്നിലുള്ളതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.