അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ അടുത്തിരിക്കെ, ക്ഷേത്രത്തിന്റേയും ചടങ്ങുകളുടേയും പേരിൽ വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റുകൾ സജീവമായെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദു പരിഷത്ത്. സൈബർ കുറ്റവാളികൾ സമൂഹമാദ്ധ്യമങ്ങൾ വഴി ക്ഷേത്രത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് വിഎച്ച്പി ആഭ്യന്തര മന്ത്രാലയത്തിലും പോലീസിലും പരാതി നൽകി.
ക്യുആർ കോഡ് സഹിതമാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ ആളുകളിലേക്ക് എത്തുന്നത്. കോഡ് സ്കാൻ ചെയ്താൽ പണം തട്ടിപ്പുകാരിലേക്ക് എത്തുകയും ചെയ്യുന്നു. ക്ഷേത്രനിർമ്മാണത്തിന് പണപ്പിരിവിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ വ്യക്തമാക്കി. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും ഡൽഹി, ഉത്തർപ്രദേശ് പോലീസ് മേധാവികൾക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്രത്തിലേക്ക് സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായ തോതിൽ സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് മുന്നറിയിപ്പ് സന്ദേശവുമായി രംഗത്തെത്തിയത്. ഫോണുകളിൽ വിളിച്ചും പണം ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ റെക്കോർഡ് ചെയ്ത ഒരു ഫോൺ കോളും, അതിന്റെ നമ്പറും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.