പരിക്ക് വലയ്‌ക്കുന്ന ഇന്ത്യൻ ടീമിനെ പുതുവർഷത്തിൽ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയാണ്. കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ് പടിവാതിലിൽ നിൽക്കെ ഇന്ത്യയുടെ പ്രധാനപ്പെട്ട ടൂർണമെന്റാണിത്. ജനുവരി 11ന് മൊഹാലിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ കളി.
ടീമിലെ മുതിർന്ന താരങ്ങൾ പരിക്കിന്റെ പിടിയിലും വിരാട്, രോഹിത് അടക്കമുള്ളവർ ടി20 യിൽ നിന്ന് ഏറെക്കുറെ വിരമിച്ച നിലയിലുമായതിനാൽ ടീം ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ പരിഗണിച്ചേക്കാം. സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പുതിയ ക്യാപ്റ്റനെ പരിഗണിക്കുന്നത്. സഞ്ജു സാംസൺ ആണ് ഇവരുടെ റഡാറിലുള്ള താരം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലെ സെഞ്ച്വറിയാണ് താരത്തിന് ഗുണം ചെയ്യുന്നത്.
ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ താരങ്ങളുടെ ഫിറ്റ്നസിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നു.നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ഏറ്റവും അധികം അനുഭവ സമ്പത്തുള്ളത് മലയാളി താരത്തിനാണ്. ഇത്തവണ ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജുവിന് പരിഗണന നല്‍കിയേക്കും. നറുക്ക് വീണാൽ അതൊരു ചരിത്രമാകും. ആദ്യമായി ദേശീയ ടീമിനെ നയിക്കുന്ന മലയാളി എന്ന ചരിത്ര നേട്ടമാകും സഞ്ജുവിന് സ്വന്തമാകുക. നിലവില്‍ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പമാണ് സഞ്ജു.