ടെറാഡൂൺ: രാജ്യത്തെ ആരാധനാലയങ്ങളിൽ വിപുലമായ വികസനം സാധ്യമാക്കിയത് മോദി സർക്കാരാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. മഥുരയിലെ ഗോവർദ്ധൻ ക്ഷേത്രം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തെ ആരാധനാലയങ്ങളിൽ വിപുലമായ വികസനങ്ങളാണ് നടന്നത്. ഉത്തരാഖണ്ഡിലെ വികസനവും അതിന് ഉദാഹരമാണ്. അയോദ്ധ്യയിലെ രാമക്ഷേത്രം രാജ്യത്തിന് അഭിമാനമായി മാറുകയാണെന്നും’ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ മഥുരയിലെ ഗോവർദ്ധൻ ക്ഷേത്രത്തിൽ ദുഗ്ധ അഭിഷേകം നടത്തി ഗിരിരാജ ഭഗവാനെ ആരാധിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. സാധ്വി ഋതംഭര സ്ഥാപിച്ച പരംശക്തി പീഠത്തിന്റെ നേതൃത്വത്തിലുള്ള വാത്സല്യ ഗ്രാം അനാഥാലയം സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു. അവിടം രാധാ-കൃഷ്ണ ഭക്തിയിൽ നിറഞ്ഞു നിൽക്കുകയാണ്.
അനാഥാലയത്തിലെ കുട്ടികളും മുതിർന്നവരും തമ്മിൽ ബന്ധുക്കളാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള പെരുമാറ്റം. കുട്ടികളെ സംസ്‌കാരസമ്പന്നരാക്കി വളർത്തുന്നതിൽ സിസ്റ്റർ സാധ്വി ഋതംഭരയുടെ സ്ഥാനം വളരെ പ്രശംസനീയമാണെന്നും’ അദ്ദേഹം എക്‌സിൽ കുറിച്ചു.















