ധാക്ക: തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റത്തിന് ബംഗ്ലാദേശിലെ നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് യൂനസിനെ കോടതി തിങ്കളാഴ്ച ആറ് മാസത്തെ തടവിന് ശിക്ഷിച്ചു.അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിലൊന്നായ ഗ്രാമീൺ ടെലികോമിൽ തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് കമ്പനിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന് യൂനസും അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകരും നടപടി നേരിടുകയായിരുന്നു.
നിയമം ലംഘിച്ചതിന് ഗ്രാമീൺ ടെലികോം ചെയർമാനെന്ന നിലയിൽ മുഹമ്മദ് യൂനുസും മറ്റ് ഉത്തരവാദിത്തപ്പെട്ട മൂന്ന് എക്സിക്യൂട്ടീവുകളും ആറ് മാസത്തെ തടവ് അനുഭവിക്കാൻ ലേബർ കോടതി ജഡ്ജി ഷെയ്ഖ് മെറീന സുൽത്താന ഉത്തരവിട്ടു.
അവർ ഓരോരുത്തർക്കും 25,000 ടാക്ക (227.82 ഡോളർ) പിഴയും ചുമത്തിയിട്ടുണ്ട്, വീഴ്ച വരുത്തിയാൽ അവർ 10 ദിവസം കൂടി ജയിലിൽ കിടക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്.
വിധി പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, യൂനുസും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ജാമ്യം തേടി. അവർക്ക് 5,000 ടാക്കയുടെ ബോണ്ടിന് പകരമായി ജഡ്ജി ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. നിയമപ്രകാരം നാലുപേർക്കും വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
ജനുവരി ഏഴിന് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി.
83 കാരനായ സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് യൂനുസ് 2006 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിരുന്നു. 1983 ൽ അദ്ദേഹം സ്ഥാപിച്ച ഗ്രാമീൺ ബാങ്കിലൂടെ ബംഗ്ലാദേശ് ഹോം ഓഫ് ദി മൈക്രോക്രെഡിറ്റ് എന്ന ഖ്യാതി നേടി.
ഗ്രാമീൺ ബാങ്കിന്റെ തലപ്പത്തിരിക്കെ പാവപ്പെട്ട ഗ്രാമീണ സ്ത്രീകളിൽ നിന്ന് വായ്പ തിരിച്ചടയ്‌ക്കാൻ ബലപ്രയോഗവും മറ്റ് മാർഗങ്ങളും ഉപയോഗിക്കുകയും ചെയ്തുവെന്നതുൾപ്പെടെ തൊഴിൽ നിയമവും പണം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളും നോബൽ സമ്മാന ജേതാവ് നേരിടുന്നു.
പക്ഷെ വിധിയെ “രാഷ്‌ട്രീയ പ്രേരിതം” എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിച്ചത്.