തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, പ്രീതി നടേശനും കൈമാറി ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എആർ മോഹൻ. കണിച്ചുകുളങ്ങര വസതിയിൽ വെച്ചാണ് അക്ഷതം കൈമാറിയത്.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയുടെ ഹൃദയഭാഗത്ത് രാമക്ഷേത്രം ഉയരുന്നത്. രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ആ സുദിനം ജനുവരി 22 ആണ്. പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സർസംഘചാലക് മോഹൻ ഭാഗവത് എന്നിവരുൾപ്പെടെ 8000-ത്തിലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിന് വിശ്വാസികളെത്തുമെന്നാണ് ക്ഷേത്രട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.