ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുടുംബത്തിന്റെ അനുവാദം തേടണമെന്ന് കേന്ദ്രസർക്കാർ. രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതർ പാലിക്കേണ്ട സുപ്രധാന മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പങ്കുവച്ചത്. ബന്ധുക്കളുടെ അനുമതി ഇല്ലാതെ ആശുപത്രി അധികൃതർക്ക് സ്വമേധയാ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാനാകില്ല.
കൂടാതെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി അറിയിക്കുകയാണെങ്കിലും ഇത്തരത്തിൽ പ്രവേശിപ്പിക്കരുതെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. 24 അംഗങ്ങളുള്ള വിദഗ്ധ സംഘമാണ് മാർഗനിർദ്ദേശത്തിന് രൂപം നൽകിയത്. അവയവങ്ങൾ ഗുരുതരമായി തകരാറിൽ ആകുക, ജീവൻ രക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐസിയൂവിലേക്ക് പ്രവേശിപ്പിക്കേണ്ടതെന്ന് മാനദണ്ഡത്തിൽ പറയുന്നു.
രക്തസമ്മർദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റർ ആവശ്യമായ സാഹചര്യം, തീവ്ര നിരീക്ഷണം ആവശ്യമാകുന്ന സമയം എന്നിവ ഐസിയുവിവിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ മാനദണ്ഡമായി കണക്കാക്കണം. ഇതിന് പുറമെ ഐസിയൂവിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രോഗിയോ കുടുംബമോ ആവശ്യപ്പെടുന്ന പക്ഷവും ഐസിയൂവിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യണമെന്ന് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.