ബെയ്റൂത്ത്: ഹമാസ് ഭീകര നേതാവ് സാലേ അരൗരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ ദക്ഷിണ മേഖലയിൽ നടന്ന സ്ഫോടനത്തിൽ സാലേ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള ഭീകരരാണ് അറിയിച്ചത്. ഹമാസിന്റെ സ്ഥാപകനേതാക്കളിലൊരാളും ഡെപ്യൂട്ടി തലവനുമായിരുന്നു സാലേ അരൗരി. വെസ്റ്റ് ബാങ്കിൽ ഹമാസിനെ നയിച്ചിരുന്നത് സാലേയുടെ നേതൃത്വമാണ്.
ഇസ്രായേലിന്റെ ഡ്രോൺ ആക്രമണത്തിലാണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ആക്രമണത്തിൽ നാല് പേരായിരുന്നു കൊല്ലപ്പെട്ടത്. സാലേയെ വധിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിന് മുമ്പായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. എങ്കിലും ആക്രമണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റെജിവ് രംഗത്തെത്തി. ”ആരു ചെയ്തതാണെങ്കിലും ഒരു കാര്യം വ്യക്തമാണ്. ലെബനനെതിരായ ആക്രമണമല്ല നടന്നത്. ഹമാസ് നേതൃത്വത്തിനെതിരായ സർജിക്കൽ സ്ട്രൈക്കാണിതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ” ഇതായിരുന്നു മാർക്ക് റെജിവിന്റെ വാക്കുകൾ.