കവരത്തി: ദ്വീപുകളെയും അതിർത്തി പ്രദേശങ്ങളെയും അവഗണിക്കുന്ന നയമാണ് മുൻപ് കേന്ദ്രം ഭരിച്ചിരുന്ന സർക്കാരുകൾ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്വദീപിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകവേയാണ് അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.
സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകൾ കേന്ദ്രം ഭരിച്ചിരുന്ന സർക്കാരുകളുടെ ഏക ലക്ഷ്യം അവരുടെ സ്വന്തം പാർട്ടിയുടെ വികസനമായിരുന്നു. വിദൂര സംസ്ഥാനങ്ങളെയോ അതിർത്തി പ്രദേശങ്ങളയോ അവർ ശ്രദ്ധിച്ചില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ സമാനതകളില്ലാത്ത വികസനമാണ് സക്കാർ അതിർത്തി പ്രദേശങ്ങൾക്കും ദ്വീപുകളിലും നടപ്പിലാക്കിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിൽ 1,150 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. തുടർന്ന് ദ്വീപിന്റെ വികസനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.