റാഞ്ചി: ഭൂമി കുംഭകോണ കേസിൽ അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് 5 എംഎൽഎമാർ. ഭരണപക്ഷത്തിനുള്ള 48 എംഎൽഎമാരിൽ 43 പേർ മാത്രമാണ് ഹേമന്ദ് സൊറാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. ഏത് പാർട്ടിയിലെ എംഎൽഎമാരാണ് യോഗത്തിൽ എത്താതിരുന്നതെന്ന് വ്യക്തമല്ല.
ഇഡി അന്വേഷണം കടുപ്പിച്ച സാഹചര്യത്തിൽ ഹേമന്ദ് സ്ഥാനമൊഴിയും എന്ന തരത്തിൽ അഭ്യുഹങ്ങൾ ഉയർന്നിരുന്നു. ഭാര്യ കൽപന സോറൻ പകരം മുഖ്യമന്ത്രിയാകും എന്നായിരുന്നു മാദ്ധ്യമ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മുന്നണിയിലെ എംഎൽഎമാർക്ക് കൃത്യമായ സന്ദേശം നൽകാനായാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത്. ഇതിൽ നിന്നുമാണ് എംഎൽഎമാർ വിട്ടുനിന്നത്. ഇത് ഭരണ മുന്നണിയിൽ ആശങ്ക പരത്തിയിരിക്കുകയാണ്.
താൻ നേതൃസ്ഥാനം ഒഴിയുമെന്നുള്ളത് അഭ്യൂഹം മാത്രമാണെന്ന് യോഗത്തിൽ ഹേമന്ദ് വ്യക്തമാക്കി. സ്ഥാനമൊഴിയില്ല, ഭാര്യ കൽപന പകരം മുഖ്യമന്ത്രിയാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ബിജെപി സൃഷ്ടിക്കുന്നതാണ്. അതിൽ ഒരു വാസ്തവവുമില്ല. താൻ തന്നെ മുഖ്യമന്ത്രിയായി തുടരും. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നണി ഒറ്റക്കെട്ടായി നേരിടും. ഹേമന്ദ് സോറൻ പറഞ്ഞു.
81 അംഗം ഝാർഖണ്ഡ് നിയമസഭയിൽ 29 അംഗങ്ങളുള്ള ജെഎംഎം ആണ് ഏറ്റവും വലിയ കക്ഷി. കോൺഗ്രസ് -17, ആർജെഡി-1, സിപിഐഎംഎൽ. എൽ- 1 എന്നിവരാണ് സർക്കാരിന്റെ ഭാഗമായുള്ള മറ്റുകക്ഷികൾ. 26 അംഗങ്ങളാണ് സഭയിൽ ബിജെപിക്കുള്ളത്.