ലക്‌നൗ: ഒളിവിൽ കഴിയുന്ന സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ഗോഡൗണിൽ നടന്ന റെയ്ഡിൽ യുപി പോലീസ് പിടിച്ചെടുത്തത് 100 കോടി വിലവരുന്ന വസ്തുക്കൾ. ഗുണ്ടാ ആക്ട് പ്രകാരമായിരുന്നു നടപടി. ഗൗതം ബുദ്ധ നഗർ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ചൊവ്വാഴ്ച രാത്രി 10 മുതൽ പുലർച്ചെ നാലുവരെ നടന്ന റെയ്ഡിൽ 100 കോടിയുടെ സ്വത്തുക്കൾ സീൽ ചെയ്തതായി ഗ്രേറ്റർ നോയിഡ ഡിസിപി സാദ് മിയാൻ ഖാൻ പറഞ്ഞു. ഡൽഹിയിലെ സുന്ദർ നഗറിലെ നാല് വീടുകൾ ഉൾപ്പെടെ 400 കോടിയോളം രൂപ വിലമതിക്കുന്ന ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
20 ഏക്കറിലധികം സ്ഥലത്താണ് രവിയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ സ്റ്റീൽസ് ഗോഡൗൺ പ്രവർത്തിച്ചരുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ അനധികൃതമയായിരുന്നു ഇതിന്റെ നിർമാണം. ഇത് കൂടാതെ ബിസ്രാഖിയിൽ സ്ഥിതി ചെയ്യുന്ന 5000 ചതുരശ്രയടി സ്ഥലവും സീൽ ചെയ്തിട്ടുണ്ട്.
ഗോഡൗണിൽ നിന്ന് 20 ട്രക്കുകൾ, സ്‌ക്രാപ്പ് നിറച്ച രണ്ട് ട്രക്കുകൾ, രണ്ട് ട്രാക്ടറുകൾ, 200 ടൺ സ്‌ക്രാപ്പ്, പത്ത് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, 60 വലിയ വാഹനങ്ങളുടെ രേഖകൾ എന്നിവ പിടിച്ചെടുത്തു.
രവി കാനയ്‌ക്കും സംഘത്തിലെ മറ്റ് 15 പ്രതികൾക്കുമെതിരെ ഗുണ്ടാ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് പ്രതികളായ രാജ്കുമാർ, അനിൽ, ആസാദ്, വികാസ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, സംഘത്തലവൻ രവി കാന ഉൾപ്പെടെ നിരവധി പേർ ഒളിവിലാണ്.
സ്വത്തുക്കളിൽ ഭൂരിഭാഗവും രവി തന്റെ അടുപ്പക്കാരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ രവിയുടെ ബന്ധുക്കളുടെയും കൂട്ടാളികളുടെയും സ്വത്തുക്കൾ പോലീസ് പരിശോധിച്ചുവരികയാണ്.