കൊല്ലം: കറുത്ത ചുരിദാർ ധരിച്ച് നവകേരള സദസിൽ എത്തിയെന്നാരോപിച്ച് പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത യുവതിയുടെ മക്കളെ അധിക്ഷേപിക്കുന്നതായി പരാതി. അമ്മ പ്രതിയാണെന്ന് പറഞ്ഞ് മക്കളെ സ്കൂളിൽ കളിയാക്കുന്നുവെന്നാണ് കൊല്ലം പത്തനാപുരം സ്വദേശിനി അർച്ചനയുടെ പരാതി. കുട്ടിക്ക് ഇപ്പോൾ പേടിയാണെന്നും യുവതി പറഞ്ഞു.
പി.എസ്.സി കോച്ചിംഗ് സെൻ്ററിലെ വിദ്യാർത്ഥികളും താൻ തെറ്റ് ചെയ്തെന്ന തരത്തിൽ കുറ്റപ്പെടുത്തുന്നതായും അർച്ചന ആരോപിച്ചു. കുട്ടികളെ വിളിക്കാൻ പോകുംവഴിയാണേ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസികമായി ഏറെ വിഷമിച്ചുവെന്നും നീതീക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അർച്ചന പറയുന്നു. കറുപ്പിട്ടതിന് പോലീസ് അപമാനിച്ചെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും അർച്ചന വ്യക്തമാക്കുന്നു.
കഴിഞ്ഞ 18-ന് കൊല്ലം രണ്ടാലുംമൂട് ജംഗ്ഷനിലൂടെ നവകേരള സദസ് കടന്നുപോകുമ്പോൾ ഭർതൃമാതാവ് അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു അർച്ചന. പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷമാണ് യുവതിയെ വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
താൻ ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നൽകണമെന്നതാണ് ഹർജിക്കാരിയുടെ ആവശ്യം.