പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാജ്യം പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുന്നതിനിടയിൽ, അയോദ്ധ്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച നിരവധി പേരുടെ കഥകളാണ് പുറത്ത് വരുന്നത്. യുപി ഭരിച്ചിരുന്ന മുലായം സിംഗ് യാദവ് സർക്കാരിൽ നിന്നും കർസേവകർക്ക് ക്രൂരമമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടതിന് പുറമെ ആയിരക്കണക്കിന് ഹിന്ദുക്കളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്തു. അന്ന് മനോജ് കുമാർ അഗർവാൾ എന്ന വ്യക്തിക്ക് പോലീസ് നൽകിയ വിടുതൽ സർട്ടിഫിക്കറ്റാണ് വീണ്ടും ചർച്ചയാകുന്നത്.
‘രാമഭക്തി’ ആരോപിച്ചാണ് പോലീസ് മനോജ് കുമാറിനെ രണ്ടാഴ്ചയോളം തടവിലാക്കിയത്. 1990 ഒക്ടോബർ 28 മുതൽ 1990 നവംബർ 8 വരെ മനോജ് കുമാർ ജയിലിലായിരുന്നുവെന്ന് അലിഗഡ് ജില്ലാ ജയിലർ ഹിന്ദിയിൽ നൽകിയ സർട്ടിഫിക്കറ്റിൽ പറയുന്നു. ‘107/116 രാമഭക്തി’യാണ് ഇദ്ദേഹം ചെയ്ത കുറ്റം. അന്ന് രാമഭക്തി’ കുറ്റമായി മുലായം സിംഗ് യാദവ് സർക്കാർ പ്രഖ്യാപിച്ചു. രാമഭക്തിയെന്ന് അച്ചടിച്ച വിടുതൽ കാർഡായിരുന്നു പോലീസ് നൽകിയത്.
അക്കാലത്ത് സർക്കാരിന്റെ ദൃഷ്ടിയിൽ ‘രാമഭക്തി’ കുറ്റകരമായിരുന്നുവെന്ന് മനോജ് കുമാർ അഗർവാൾ പറഞ്ഞു തന്റെ വിടുതൽ സർട്ടിഫിക്കറ്റിന്റെ ചിത്രം
ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചാണ് അദ്ദേഹം ഓർമ്മകൾ പങ്കിട്ടത്.
ഭഗവാൻ ശ്രീരാമന്റെ കൃപയാൽ രാമക്ഷേത്രം തുറക്കുന്നത് കാണുകയാണെന്നും എല്ലാ വേദനകളും മറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോജ് കുമാറിന് പിന്നാലെ നിരവധി കർസേവകരാണ് തങ്ങളുടെ വിടുതൽ കാർഡ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
ആ ദിവസങ്ങൾ മുഗൾ കാലഘട്ടം പോലെയായിരുന്നു, അവിടെ ഹിന്ദു സ്വത്വം പരസ്യമായി പ്രകടിപ്പിക്കുന്നതും തിലകം ഇടുന്നതും കാവി സ്‌കാർഫ് ധരിക്കുന്നതും പ്രശ്‌നമായാണ് കണക്കാക്കിയിരുന്നത്. റാം എന്ന് പരസ്പരം അഭിവാദ്യം ചെയ്യാൻ പോലും ആളുകൾക്ക് ഭയമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരിക്കൽ ഉത്തർപ്രദേശ് സർക്കാർ രാമഭക്തരെ പീഡിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ മുഖ്യമന്ത്രി രാമഭക്തനാണെന്നും മനോജ് കുമാർ അഗർവാൾ പറഞ്ഞു. ജനുവരി 3 ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർ എത്തി തന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും അദ്ദേഹം കർസേവകന്റെ അഭിമാനത്തൊടെ വെളിപ്പെടുത്തി.