എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന ഹർജി തള്ളിയ മൂന്നംഗ ലോകായുക്ത ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരൻ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ. ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി ശശികുമാർ ഫയൽ ചെയ്തത്.
ദുരിതാശ്വാസ നിധിയിൽ നിന്നും മുഖ്യമന്ത്രിക്ക് പണം അനുവദിക്കാനുള്ള അധികാരമുണ്ടെന്നും അഴിമതി കാണിച്ചതിൽ തെളിവില്ലെന്നും മുൻനിർത്തിയാണ് ലോകായുക്ത ബെഞ്ച് ശശികുമാറിന്റെ ഹർജി തള്ളിയത്. ഇതോടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറിയും ലോകായുക്ത രജിസ്ട്രാറെയും എതിർ കക്ഷിച്ചേർത്താണ് റിട്ട് ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്ന് ആർ.എസ്. ശശികുമാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം ചട്ടങ്ങൾ ലംഘിച്ച് വകമാറ്റിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2018-ൽ ഹർജിക്കാരനായ ആർ.എസ്. ശശികുമാർ ലോകായുക്തയെ സമീപിച്ചത്. എന്നാൽ പണം വകമാറ്റിയതിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്ത ബെഞ്ച് ഹർജി തള്ളിക്കളയുകയായിരുന്നു.