തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗം തേടി ധനവകുപ്പ്. അധിക വിഭവ സമാഹരണത്തിനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
അധിക വിഭവ സമാഹരണത്തിനായി 14 അംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങൾ കുറവാണ്. സംസ്ഥാന ധനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയില്‍ ദേശീയ തലത്തിലെ വിദഗ്ധരെയും ഭാഗമാക്കിയിട്ടുണ്ട്.
സാമൂഹിക മേഖലകളില്‍ ചിലവ് കൂടുതലാണെന്നും 2024-25 ബജറ്റിനായി അധിക വിഭവ സമാഹരണത്തിന് നൂതന മാര്‍ഗം കണ്ടെത്തണമെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു. അധിക വിഭവത്തിനായി എവിടെ നിന്ന് വരുമാനം കണ്ടെത്താമെന്നത് സംബന്ധിച്ച് സമിതി റിപ്പോർട്ട് നൽകും.