ഷിംല: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കുന്നതിന്റെ ഭാഗമായി അഞ്ച് മൺവിളക്കുകൾ തെളിയിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഷിംലയിൽ സംഘടിപ്പിച്ച ‘അഭിനന്ദൻ സമരോ’ പരിപാടിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം എല്ലാവരും ദീപം തെളിയിച്ച് ആഘോഷിക്കണം. രാജ്യമെമ്പാടുമുള്ള വിശ്വാസികൾ ദീപാവലിക്ക് സമാനമായി പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കണം. ജനുവരി 14 മുതൽ എല്ലാ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ശുചീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. അത് നാമൊന്നിച്ച് നിറവേറ്റണ്ടതുണ്ട്. പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിശ്വാസികളുടെ വീടിന് മുന്നിൽ അഞ്ച് മൺവിളക്കുകൾ തെളിയണമെന്നും ജെപി നദ്ദ പറഞ്ഞു.
രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി കാത്തിരിക്കുകയാണ്. ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 8000-ലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിന്റെ കവാടത്തിൽ പ്രതിമകൾ സ്ഥാപിച്ചിരുന്നു. ഹനുമാൻ, ഗരുഡൻ, ആനകൾ, സിംഹങ്ങൾ എന്നീ പ്രതിമകളാണ് സ്ഥാപിച്ചത്. ഇതിന്റെ ചിത്രങ്ങൾ ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു.