മലപ്പുറം: കെവൈസി പുതുക്കാനെന്ന വ്യാജേന ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെ പണം നഷ്ടപ്പെട്ടെന്ന പരാതി ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ച് പോലീസ്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. മലപ്പുറം തിരൂർ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് 2,71,000 രൂപ നഷ്ടമായത്. കെവൈസി പുതുക്കാനാണെന്ന വ്യാജേന ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ പണം നഷ്ടമാവുകയായിരുന്നു. ഇതോടെ മലപ്പുറം സ്വദേശി പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പണം വീണ്ടെടുക്കാൻ പോലീസിന് സാധിച്ചു. തട്ടിപ്പ് നടത്തിയവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും കെവൈസി പുതുക്കാനാണെന്ന വ്യാജേനയാണ് ഫോണിലേക്ക് മെസേജ് വന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്‌തോടെ പണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശി ഉടൻ തന്നെ പോലീസിന്റെ ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി നൽകുകയായിരുന്നു. ഓൺലൈൻ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വന്നതോടെ പോലീസ് പ്രത്യേക മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പോലീസ് മുന്നറിയിപ്പ്
നിരന്തരമായ ബോധവത്കരണത്തിനു ശേഷവും ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടി വരികയാണ്. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്‌ക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതു വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല. തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930ൽ അറിയിക്കുക. ww.cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.