ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്ന 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനം നാളെ നടക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വച്ചാണ് പ്രഖ്യാപനം നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് പുരസ്‌കാര പ്രഖ്യാപനം ആരംഭിക്കുന്നത്. റെഡ് കാർപെറ്റ് രാവിലെ 5.30-ന് ആരംഭിക്കും. ഡിക്ക് ക്ലാർക്ക് പ്രെഡക്ഷൻസും എൽഡ്രിഡ്ജ് ഇൻഡസ്ട്രീസുമാണ് ഈ വർഷത്തെ പുരസ്‌കാര പരിപാടികൾ നടത്തുന്നത്. പുതിയ ചില പുരസ്‌കാര വിഭാഗങ്ങൾ കൂടി ഇത്തവണ ഉൾപ്പെടുത്തുന്നുണ്ട്.
നിലവിൽ ഒൻമ്പത് നോമിനേഷനുകളുമായി ബാർബിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തൊട്ടു പിന്നിലായി ഓപ്പൺഹൈമറുമുണ്ട്. എട്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. എമ സ്‌റ്റോൺ, ലിയർനാഡോ ഡി കാപ്രിയോ, കീലുയൻ മർഫി, ഡാവിൻ ജോയ് റാൻഡോൾഫ് എന്നിവരാണ് മികച്ച അഭിനയത്തിനുള്ള നോമിനേഷനുകളിൽ ഇടം നേടിയിട്ടുള്ളത്.
ലിയർനാഡോ ഡി കാപ്രിയോയുടെ കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവർ മൂൺ എന്ന ചിത്രവും എമ സ്റ്റോണിന്റെ പുവർ തിങ്ങ്‌സ് എന്ന ചിത്രവും ഏവ് നോമിനേഷനുകളുമായി പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം പാസ്റ്റ് ലൈവ്‌സ് ആണ്. അഞ്ച് നോമിനേഷനുകളാണ് ഈ കൊറിയൻ ചിത്രം നേടിയിട്ടുള്ളത്.
നടനും സ്റ്റാൻഡ്ആപ്പ് കോമേഡിയനുമായ ജോ കോയ്, മിഷേൽ യോ, വിൽ ഫെറൽ, ആഞ്ചല ബാസെറ്റ്, അമാൻഡ സെയ്ഫ്രഡ് തുടങ്ങിയവരാണ് പുരസ്‌കാര പ്രഖ്യാപനത്തിന്റെ അവതാരകർ.