ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അപകീർത്തിപരമായി പരാമർശത്തിന് പിന്നാലെ പ്രധാനമന്ത്രിയെ പിന്തുണച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇന്ത്യയിലെ അതിമനോഹരമായ സ്ഥലങ്ങൾ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
താൻ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ മാത്രമാണ് വിലയിരുത്തുന്നത്. മാലിദ്വീപുണ്ടെങ്കിൽ ലക്ഷദ്വീപും അവിടെയുണ്ട്. പ്രധാനമന്ത്രിക്കെതിരായി മാലിദ്വീപ് നേതാക്കൾ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. നമ്മുടെ രാജ്യത്തെ ‘ആത്മനിർഭർ ഭാരതമാക്കാനുള്ള നടപടികളിൽ നാം അഭിമാനിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ പൗരന്മാർ രാജ്യത്ത് ജോലി ചെയ്യാനും രാജ്യത്ത് താമസിക്കാനും കൂടുതൽ താൽപ്പര്യം കാണിക്കണമെന്നും ലേഖി പറഞ്ഞു.
പ്രധാനമന്ത്രിയെയും ഭാരതത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മന്ത്രിമാരെ താക്കീത് ചെയ്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്ത് കൊണ്ട് മാലിദ്വീപ് സർക്കാർ ഉത്തരവിറക്കിയത്.