ന്യൂഡൽഹി: പ്രമുഖ ട്രാവൽ ഏജൻസിയായ ഈസ്‌മൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാവിധ ബുക്കിംഗുകളും നിർത്തലാക്കിയതായി കമ്പനിയുടെ സഹസ്ഥാപകനായ നിഷാന്ത് പിട്ടി. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയച്ചത്. ‘chaloLakshadweep’ എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
” പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും ഭാരതത്തിനും ഈസ്‌മൈട്രിപ്പ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇന്ത്യക്കാർക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ മാലിദ്വീപിലേക്കുള്ള എല്ലാവിധ ഫ്‌ളൈറ്റ് ബുക്കിംഗുകളും ഈസ്‌മൈട്രിപ്പ് നിർത്തലാക്കുന്നു. ഇന്ത്യൻ ദ്വീപുകൾ സന്ദർശിക്കാനുള്ള ക്യാമ്പയിനിൽ ഞങ്ങളും പങ്കുചേരുന്നു #chaloLakshadweep.”- നിഷാന്ത് പിട്ടി കുറിച്ചു.
ലക്ഷദ്വീപിലെ ബീച്ചുകൾ മാലിദ്വീപിലേതു പോലെ തന്നെ മികച്ചതാണ്. പ്രധാനമന്ത്രി മാലിദ്വീപിൽ സന്ദർശിച്ച ശേഷം നിരവധി ബുക്കിംഗുകളാണ് മാലിദ്വീപിലേക്ക് വന്നത്. എന്നാൽ അധിക്ഷേപ പരാമർശത്തോടെ അതെല്ലാം പിൻവലിക്കുകയാണെന്നും ബുക്ക് ചെയ്തവരുടെ പണം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇന്ത്യക്കാർക്കെതിരെയുമുള്ള മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശങ്ങൾ എന്തിന് ഇന്ത്യക്കാർ സഹിക്കണമെന്ന ചോദ്യങ്ങളുമായി ബോളിവുഡ് താരം അക്ഷയ് കുമാർ അടക്കം സിനമാ ലോകത്തെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ദ്വീപുകളിലേക്കുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ക്യാമ്പയിനുകളാണ് രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്നത്. അധിക്ഷേപ പരാമർശം വിവാദമായതോടെ മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ, അബ്ദുള്ള മഹ്‌സൂം മാജിദ് എന്നിവരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചിരുന്നു.