മുംബൈ: മഹാരാഷ്‌ട്ര ഇൻഡി മുന്നണിയിലെ സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്ക് മുംബൈയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നത്. കോൺഗ്രസിനെ കൂടാതെ ഉദ്ദവ് സേന, എൻസിപി ശരദ് പവാർ വിഭാഗം എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്ന പ്രധാനപാർട്ടികൾ. മഹാവികാസ് അഖാഡിയിൽ സിപിഎം, സമാജ് വാദി, പിഡബ്ലിയുപിഐ എന്നീപാർട്ടികൾ ഭാഗമാണെങ്കിലും ലോക്‌സഭ സീറ്റ് വിഭജനത്തിൽ ഇവർ അവകാശവാദങ്ങൾ ഉയർത്താൻ നിന്നേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
തങ്ങൾക്ക് 23 സീറ്റുകൾ വേണമെന്നാണ് ഉദ്ദവ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ദേശീയ പാർട്ടിയാണെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടി തങ്ങളാണെന്നായിരുന്നു ഉദ്ദവിന്റെ വിശ്വസ്തൻ സഞ്ജയ് റാവത്തിന്റെ അവകാശവാദം. ശരദ് പവാർ സീറ്റ് വിഭജനങ്ങത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങൾക്കൊപ്പമുള്ള എൻസിപിയും സേനയും പിളർപ്പുകളെ അഭിമുഖീകരിച്ചതിനാൽ മുമ്പ് കൊടുത്തിരുന്ന പരിഗണന കോൺഗ്രസ് സീറ്റ് വിഭജനത്തിൽ നൽകില്ലായെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യമുണ്ടായാൽ മുന്നണിയിൽ ഭിന്നത രൂക്ഷമാകുമെന്നത് ഉറപ്പാണ്.
സംസ്ഥാനത്ത് നിന്നും ആകെ 48 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. 2019 പൊതുതിരഞ്ഞെടുപ്പിൽ 41 സീറ്റുകൾ നേടി വൻ നേട്ടമാണ് എൻഡിഎ കൊയ്തത്. ബിജെപി 23 സീറ്റുകളും അവിഭക്ത ശിവസേന 18 സീറ്റുകളും നേടിയിരുന്നു. യുപിഎയ്‌ക്ക് കേവലം അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. എഐഎംഐഎം ഒരു സീറ്റും നേടിയിരുന്നു. എന്നാൽ പിളർപ്പിന് ശേഷം 5 എംപിമാർ മാത്രമാണ് ഉദ്ദവിനൊപ്പം ഉറച്ചുനിന്നത്. 13 എംപിമാർ ഷിൻഡെയ്‌ക്കൊപ്പവുമെത്തി.