എറണാകുളം: കമ്യൂണിസ്റ്റ് ഭീകര സംഘടനയിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തിയ കേസിൽ സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. ശേഷം കലൂരിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഞ്ജയ് ദീപക്കിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ നൽകും.
നിരോധിത കമ്യൂണിസ്റ്റ് ഭീകരവാദ സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇയാൾ. കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പോലീസും കേന്ദ്ര ഏജൻസികളും ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് എൻഐഎ സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്തത്.
2022 ഫെബ്രുവരിയിലാണ് മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് കേസ് എൻഐഎ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്യുന്നത്. ആ വർഷം തന്നെ രണ്ടുപേർക്കെതിരെ എൻഐഎ കുറ്റപത്രവും സമർപ്പിച്ചിരുന്നു. ദീപക് റാവുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.