ലണ്ടൻ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം രാജ്‌നാഥ് സിംഗ് പറഞ്ഞു.
20 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് നിലവിലെ സന്ദർശനത്തിന്. ഇന്ത്യ-യുകെ ഡിഫൻസ് ഇൻഡസ്ട്രി സിഇഒമാരുടെ റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുത്തതിന് ശേഷമാണ് പ്രതിരോധ മന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും യുകെയും തമ്മിൽ ശക്തവും തന്ത്രപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നത്, സമഗ്രമായ ബന്ധം ഊട്ടിഉറപ്പിക്കാനുള്ള ശ്രമങ്ങൾ ഭാവിയിലും തുടരും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണവും സംയുക്ത സൈനിക അഭ്യസത്തിനും ധാരണയായിട്ടുണ്ട്. കൂടാതെ അംഗീകൃത തുറമുഖ സന്ദർശനങ്ങൾ, മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. പ്രതിരോധ രംഗത്ത് ഭാവി സഹകരണം ഇരു രാജ്യങ്ങളും ചർച്ച ചെയ്തതായി യുകെ പ്രതിരോധ സെക്രട്ടറി ഷാപ്സ് അറിയിച്ചു.
ആഗോള സുരക്ഷ ഉയർത്തിപ്പിടിക്കാൻ ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരണമെന്നാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നും ഗ്രാന്റ് ഷാപ്സ് പറഞ്ഞു. പ്രതിരോധ വ്യവസായ സഹകരണം പ്രധാന ചർച്ചയായതായും ഷാപ്‌സ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കും. അടുത്ത തലമുറയുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും ഗവേഷണത്തിനും വികസനത്തിനും കൂടുതൽ ഊന്നൽ നൽകുന്നതിന് പ്രാപ്തമാകുന്ന കരാറിൽ ഏർപ്പെടുമെന്നും ഗ്രാന്റ് ഷാപ്സ് കൂട്ടിച്ചേർത്തു.
ലണ്ടനിലെ സ്വാമിനാരായണ ക്ഷേത്രവും രാജ്‌നാഥ് സിംഗ് സന്ദർശിച്ചു. യൂറോപ്പിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ് സ്വാമി നാരായണ ക്ഷേത്രം. മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചാണ് പ്രതിരോധ മന്ത്രി യുകെ സന്ദർശനം ആരംഭിച്ചത്. തുടർന്ന് ഡോ. ബി.ആർ.അംബേദ്കർ സ്മാരകവും അദ്ദേഹം സന്ദർശിച്ചു.