പ്രാണ പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന രാമക്ഷേത്രത്തിലേക്ക് വൈവിധ്യമാർന്ന വസ്തുക്കളാണ് കാണിക്കയായി ഭക്തർ സമർപ്പിച്ചത്. വിദേശത്ത് നിന്ന് വരെ രാലല്ലയ്‌ക്ക് കാണിക്ക എത്തുന്നുണ്ട്. എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ഘടികാരം, 108 അടി നീളമുള്ള ചന്ദനത്തിരി, 1100 കിലോ ഭാരമുള്ള വലിയ വിളക്ക്, 2100 കിലോഗ്രാം ഭാരമുള്ള മണി തുടങ്ങിയവയാണ് ഇതുവരെ രാമക്ഷേത്രത്തിന് ലഭിച്ച വ്യത്യസ്തമായ കാണിക്കകൾ.
ഭഗവാന് നേദിക്കാനായി നാഗാപൂരിൽ നിന്ന് 7,000 കിലോ ഭാരമുള്ള രാം ഹൽവ, മഥുരയിൽ നിന്ന് 200 കിലോഗ്രാം ലഡുവുമെത്തും. ശ്രീരാമൻ, സീതാദേവി, രാമക്ഷേത്രം തുടങ്ങിയവയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത സാരിയും രാമക്ഷേത്രത്തിന്റെ ആകൃതിയിലുള്ള വജ്ര നെക്സ്ലേസും സൂറത്തിൽ നിന്നെത്തും. 5,000 ഡയമണ്ടാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഗുജറാത്തിൽ നിന്ന് സ്വർണം പൂശിയ പെരുമ്പറയും അയോദ്ധ്യയിലെത്തും. പ്രതിഷ്ഠാദിനത്തിൽ ഒരുലക്ഷം ലഡു അയോധ്യയിൽ വിതരണം ചെയ്യുമെന്ന് തിരുപ്പതി തിരുമല ക്ഷേത്ര ദേവസ്വം അറിയിച്ചിട്ടുണ്ട്.
ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് 108 അടി ഉയരമുള്ള ചന്ദനത്തിരി എത്തുന്നത്. ആറ് മാസമെടുത്താണ് 3,610 കിലോഗ്രാം ഭാരമുള്ള ചന്ദനത്തിരി നിർമ്മിച്ചത്. ഒന്നര മാസത്തോളം സുഗന്ധം പരത്താൻ ചന്ദനത്തിരിക്ക് കഴിയുമെന്ന് നിർമ്മാതാവ് വിഹ ഭർവത് പറഞ്ഞു. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം 420 കിലോഗ്രാം തുടങ്ങിയ പ്രകൃതിദത്തവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഈ ചന്ദനത്തിരിയുടെ നിർമാണം.
സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജനക്പുരിൽനിന്ന് 3000-ത്തിലധികം കാണിക്കകളാണ് എത്തുന്നത്. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് വിശ്വസിക്കുന്ന ലങ്കയിലെ അശോകവനത്തിൽ നിന്നുള്ള പാറക്കല്ലും രാമക്ഷേത്രത്തിൽ കാണിക്കയായി എത്തുന്നുണ്ട്.