ന്യൂഡൽഹി: ലക്ഷദ്വീപിലേക്കും അയോദ്ധ്യയിലേക്കും സ്‌പൈസ് ജെറ്റ് എയർലൈൻസ് സർവ്വീസ് ആരംഭിക്കുമെന്ന് സിഇഒ അജയ് സിംഗ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉടൻ തന്നെ ഈ മേഖലകളിലേക്ക് സർവ്വീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനം മുൻനിർത്തിയാണ് ദ്വീപിലേക്ക് സ്‌പൈസ് ജെറ്റ് സർവ്വീസ് ആരംഭിക്കുന്നത്.
ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്. മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നും ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വൃത്തിയില്ലെന്നുമുൾപ്പെടെയുള്ള അധിക്ഷേപങ്ങളായിരുന്നു മാലദ്വീപ് മന്ത്രിമാർ നടത്തിയത്. ഇതിനെതിരെ രാജ്യത്തെ ജനങ്ങളിൽ നിന്ന് രൂക്ഷ വിമർശനമുയർന്നിരുന്നു. ബോയ്‌കോട്ട് മാലദ്വീപ്, എക്‌സ്‌പ്ലോർ ഇന്ത്യൻ ഐലന്റ്‌സ് എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച് ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു.
ഓഹരികളുടെയും വാറന്റുകളുടെയും ഇഷ്യു വഴി സ്‌പൈസ് ജെറ്റിന് ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതിക്കും കമ്പനിയുടെ ഓഹരി ഉടമകൾ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം നടന്ന വാർഷിക പൊതുയോഗത്തിലാണ് 2,250 കോടി രൂപയുടെ ഫണ്ട് സ്വപരൂപിക്കാനുള്ള അനുമതി ലഭിച്ചത്. ഇതിലൂടെ വിമാനത്തിന് കൂടുതൽ സർവ്വീസ് നടത്താനും വരുമാനം വർദ്ധിക്കാനും കാരണമാകുമെന്ന് അജയ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞ വർഷം കാർലൈൽ ഏവിയേഷൻ പാർട്ണേഴ്സ് സ്പൈസ് ജെറ്റിന്റെ 7.03 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു.