ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22വരെ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. പുഴൽ ജയിലിൽ തുടരുന്ന ബാലാജിയുടെ റിമാൻഡ് കാലാവധി നീട്ടിയ കാര്യം ചെന്നൈ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് അറിയിച്ചത്. വീഡിയോ കോൺഫറൻസിലൂടെയാണ് സെന്തിൽ ബാലാജി കോടതിയിൽ ഹാജരായത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ജൂൺ 16-നാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടർമാരുടെ നിയമനത്തിലും ഡ്രൈവർമാരുടെയും ജൂനിയർ എഞ്ചിനീയർമാരുടെയും നിയമനത്തിലും ക്രമക്കേട് നടത്തിയെന്നാണ് ബാലാജിക്കെതിരായ കേസ്. കോഴ വാങ്ങി ജോലി നൽകിയെന്ന ആരോപണം ഉയർന്നതോടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാലാജിക്കെതിരെ 3000 പേജുകളുള്ള കുറ്റപത്രം കഴിഞ്ഞ ഓഗസ്റ്റ് 12ന് ഏജൻസി കോടതിയിൽ സമർപ്പിച്ചിരുന്നു. ഒക്ടോബർ 19ന് ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതുകൂടാതെ മൂന്ന് തവണ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയും തള്ളിയിരുന്നു.