കോഴിക്കോട്; കൊറിയർ കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് പ്രാദേശിക നേതാവടക്കം ഏഴു മലയാളികളും കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളും പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ആഷിഖിനെയാണ് കർണാടക പോലീസ് അറസ്റ്റു ചെയ്തത്.
കൊറിയർ വഴി മയക്കുമരുന്നു വരുന്നുണ്ടെന്നും, തങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പറഞ്ഞായിരുന്നു ഇവർ തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തിയത്. തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന ആഷിഖിനെ മാത്തറയിലുള്ള വീട്ടിലെത്തി കർണാടക പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അർഷദ്, കെ.റിയാസ്, കെ.പി. നൗഫൽ, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികൾ. തട്ടിപ്പിനിരയായ ബെംഗളൂരുവിലെ മലയാളി സംരംഭകന്റെ പരാതിയെ തുടർന്ന് ഇവരെയും കഴിഞ്ഞ ദിവസം കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.