ന്യൂഡൽഹി: മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും താത്കാലികമായി നിർത്തിവച്ചതിൽ ഒരിക്കൽ കൂടി വിശദീകരണവുമായി ട്രാവൽ കമ്പനിയായ ഈസ് മൈ ട്രിപ്പ്. ‘നേഷൻ ഫസ്റ്റ്, ബിസിനസ് ലേറ്റർ’ എന്നാണ് ഈസ് മൈ ട്രിപ്പ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെ ആവർത്തിച്ചത്. ഇന്ത്യയ്‌ക്ക് സ്വന്തമായുള്ള ബീച്ചുകളിൽ തങ്ങൾ വളരെ അധികം അഭിമാനിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
” ലക്ഷദ്വീപ്, ആൻഡമാൻ, ഗോവ, കേരളം എന്ന് തുടങ്ങീ 7500 കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന തീരപ്രദേശമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഭാരതത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും നമ്മുടെ രാജ്യത്തെ ജനങ്ങളേയും കുറിച്ച് മാലദ്വീപിലെ മന്ത്രിമാരും ചില സർക്കാർ ഉദ്യോഗസ്ഥരും അങ്ങേയറ്റം അധിക്ഷേപകരവും പ്രകോപനപരവുമായ പരാമർശങ്ങളാണ് നടത്തിയത്. ഈ പരാമർശങ്ങളോടുള്ള പ്രതികരണമായിട്ടാണ് ഞങ്ങൾ ഒരു നിലപാട് സ്വീകരിച്ചത്.
ജനുവരി 8 മുതൽ അവിടേക്കുള്ള എല്ലാ ബുക്കിംഗുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് ലാഭത്തേക്കാളുമധികം രാജ്യത്തിനാണ് പ്രഥമ പരിഗണന കൊടുക്കുന്നത്. ഞങ്ങൾ സ്വീകരിച്ച നിലപാട് ഈ രാജ്യത്തോടുള്ള പ്രതിബദ്ധതയാണ്. അതിനായി സമൂഹമാദ്ധ്യമങ്ങളിലൂടെ നിങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ഈ യാത്രയിൽ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാമെന്നും” ഈസ് മൈ ട്രിപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി പങ്കുവച്ചതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രിമാർ അതിരുവിട്ട അധിക്ഷേപ പരാമർശങ്ങളുമായി രംഗത്തെത്തിയത്. വിഷയത്തിൽ വിമർശനം കടുത്തതോടെ മൂന്ന് മന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കുകയും, മന്ത്രിമാർ നടത്തിയത് സർക്കാരിന്റെ നിലപാട് അല്ലെന്നും മാലദ്വീപ് ഔദ്യോഗിക പ്രസ്താവനയിറക്കി. സമൂഹമാദ്ധ്യമങ്ങളിലടക്കം ‘ബോയ്‌കോട്ട്മാലദ്വീപ്’ എന്നത് ട്രെൻഡിംഗ് ആയി മാറുകയും ചെയ്തു. രാജ്യത്തെ പല പ്രമുഖരും ലക്ഷദ്വീപിലേക്കുള്ള ടൂറിസത്തെ പ്രോത്സാഹിക്കണമെന്ന് കാട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.