ന്യൂഡൽഹി: അഞ്ച് നൂറ്റാണ്ടിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥയാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ചരിത്രം. നിരവധി കർസേവകരുടെ ജീവനും ജീവിതവുമാണ് പുണ്യമന്ദിരം. പരമോന്നത നീതിപീഠത്തിന്റെ വിധിയിലൂടെ ക്ഷേത്രം യാഥാർത്ഥ്യമായപ്പോൾ കെ പരാശരൻ എന്ന നാമവും അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ഭാഗമായി.
ആരാണ് കെ പരാശരൻ…..
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് കെ പരാശരൻ. 92 വയസ്സായ അദ്ദേഹം പ്രായത്തിന്റെ അവശതകൾ മറന്നാണ് സുപ്രീം കോടതിയിൽ ഹിന്ദുവിഭാഗത്തിന് വേണ്ടി വാദിച്ചത്. ശബരിമല കേസിൽ എൻഎസ് എസിന് വേണ്ടി ഹാജരായതും അദ്ദേഹമാണ്. ഭരണഘടനയെക്കുറിച്ചും സനാതന ധർമ്മത്തെക്കുറിച്ചും അദ്ദേഹത്തിനുള്ള ജ്ഞാനം പ്രസിദ്ധമാണ്.
രാമജന്മഭൂമിക്കായി തുടർച്ചയായി നാലരമണിക്കൂർ നിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വാദം അയോദ്ധ്യ പ്രസ്ഥാനത്തിന്റെ അമരക്കാർ ഇന്നും ആദരവോടെയാണ് ഓർക്കുന്നത്, ശ്രീരാമനോടുള്ള ബഹുമാനാർത്ഥം പാദരക്ഷ അഴിച്ചുകോടതിയ്ക്ക് പുറത്ത് വെച്ചതിന് ശേഷമാണ് അദ്ദേഹം വാദം പൂർത്തിയാക്കിയത്.
കെ പരാശരന്റെ പ്രായം മാനിച്ച് ജഡ്ജി കസേരയിൽ ഇരുന്നുകൊണ്ട് വാദിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ കോടതിയോടുള്ള ആദരവ് നിലനിർത്തി കൊണ്ട് അത് നിരസിച്ച അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു:”ഇതുവരെ എന്റെ എല്ലാ കക്ഷികൾക്കുവേണ്ടിയും വേണ്ടി നിന്ന് തന്നെയാണ് കോടതിയിൽ വാദിച്ചിട്ടുള്ളത്. ഇന്ന് ഭഗവാൻ തന്നെയാണ് എന്റെ കക്ഷി. അപ്പോൾ എങ്ങനെയാണ് എനിക്ക് ഇരുന്ന് കേസ് വാദിക്കാൻ കഴിയുക?”- ഈ ചോദ്യത്തിന് മുൻപിൽ ജഡ്ജി പോലും സ്തബ്ധനായി.
ആറ് പതിറ്റാണ്ടായി സുപ്രീംകോടതിയിൽ കേസ് വാദിച്ച ഇദ്ദേഹം 1983 മുതൽ 1989 വരെ അറ്റോർണി ജനറലായിരുന്നു. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ കെ. പരാശരൻ ലിബറൽ, കോൺഗ്രസ്, ഇടതുപക്ഷ അഭിഭാഷകരെയാണ് സുപ്രീംകോടതിയിൽ പൊരുതി തോൽപ്പിച്ചത്. 2003ൽ പത്മഭൂഷണും 2011ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 2012ൽ രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.