റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദ്ദേശം മുഖവിലയ്‌ക്കെടുക്കാതെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. ഇഷാന് രഞ്ജി ട്രോഫി കളിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവാരാമെന്ന് ഇന്നലെ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. അച്ചടക്കമില്ലാത്ത താരത്തെ ടീമിൽ നിന്ന് പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ രാഹുൽ ദ്രാവിഡ് ഇക്കാര്യങ്ങൾ തള്ളിയെങ്കിലും ഇഷാനെ പുറത്താക്കിയത് തന്നെയെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇഷാനെക്കുറിച്ച് ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ഇതുവരെ വിവരമൊന്നുമില്ല. ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്കിടെയാണ് താരം നാട്ടിലെത്തിയത്. ഇഷാന്‍ കിഷന്‍ രഞ്ജി കളിക്കാന്‍ സജ്ജമെന്ന് അസോസിയേഷനെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് സെക്രട്ടറി ദേബാശിഷ് ചക്രബർത്തി വ്യക്തമാക്കി.
താരത്തിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ തീരുമാനം താരത്തിന്റെ കരിയർ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.’ഇഷാൻ സെലക്ഷന് ലഭ്യമായിരുന്നില്ല. വിശ്രമം കഴിഞ്ഞാൽ ഇഷാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ടീമിലേക്ക് തിരികെയെത്തും’ – എന്നാണ് ദ്രാവിഡ് പറഞ്ഞത്.