സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ എപ്പോഴും ശ്രദ്ധയാകാറുണ്ട്. കാരണം ആർക്കെങ്കിലും സഹായം ആവശ്യമാണെന്ന് അറിഞ്ഞാൽ പെട്ടെന്ന് അവരെ സഹായിക്കണം എന്നത് മാത്രമായിരിക്കും സുരേഷ് ഗോപിയുടെ മനസിൽ. അത്തരത്തിൽ നിരവധിപേരെയാണ് സുരേഷ് ഗോപി സഹായിച്ചിട്ടുമുള്ളത്.
മകളുടെ വിവാഹം അടുത്ത ആഴ്ചയിൽ നടക്കാനിരിക്കെയാണ് നടൻ കഴിഞ്ഞ ദിവസം കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തെ സഹായിച്ചത്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടർന്ന് ജീവനൊടുക്കിയ പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയുമാണ് സുരേഷ്ഗോപി ഏറ്റെടുത്തത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുൻപ് ജയറാം പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്.
സുരേഷ് പൈസയുണ്ടാക്കുന്നത് മുഴുവനും ചാരിറ്റിക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിനുവേണ്ടി സുരേഷും രാധികയും കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് പോലും നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാരെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപിയെന്നായിരുന്നു ജയറാം പറഞ്ഞത്.