ഭുവനേശ്വർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പുതിയ ആകാശ് മിസൈൽ പതിപ്പിന്റെ പരീക്ഷണം വിജയകരം. ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് പുതിയ പതിപ്പായ ആകാശ് മിസൈൽ വിക്ഷേപിച്ചത്. വളരെ താഴ്ന്ന ഉയരത്തിൽ അതിവേഗം സഞ്ചരിക്കുന്ന ആളില്ലാ വിമാനത്തിനെതിരെയായിരുന്നു മിസൈൽ പരീക്ഷിച്ചത്. ടാർഗെറ്റ് വ്യക്തമായി തിരിച്ചറിഞ്ഞ് വിജയകരമായി തകർത്തതായി ഡിആർഡിഒ അറിയിച്ചു.
മിസൈൽ പരീക്ഷണം വിജയകരമായതിനു പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു. ആകാശ് മിസൈലിന്റെ പരീക്ഷണങ്ങൾ വ്യോമ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി സീക്കർ, ലോഞ്ചർ, വ്യത്യസ്ത പ്രവർത്തനങ്ങൾക്കായുള്ള റഡാറും കമ്മാൻഡുകളും, കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സംവിധാനം തുടങ്ങിയ ആയുധ സംവിധാനങ്ങളാണ് മിസൈലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Next Generation Akash missile successfully flight tested from ITR , Chandipur off the coast of Odisha today at 10:30hrs against a high speed unmanned aerial target at very low altitude. @DefenceMinIndia @SpokespersonMoD pic.twitter.com/ShRNi4dfAj
— DRDO (@DRDO_India) January 12, 2024
ചന്ദിപൂരിലെ ഐടിആറിൽ വിന്യസിപ്പിച്ചെടുത്ത റഡാറുകളും ടെലമെട്രി ഉപകരണങ്ങളും ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവർത്തനങ്ങൾ സാധൂകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ എയർഫോഴ്‌സ്, ഭാരത് ഡൈനാമിക് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് തുടങ്ങിയ മേഖലകളിലെ വിദഗ്ധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മിസൈൽ വിക്ഷേപിച്ചത്.