ഭാരതത്തിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽസേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. 2016-ൽ പ്രധാനമന്ത്രി തറക്കല്ലിട്ട അടൽസേതു പാലം 17,840 കോടി ചെലവഴിച്ചാണ് നിർമ്മിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ സ്മരണാർത്ഥം നിർമ്മിച്ച 21.8 കിലോ മീറ്റർ നീളമുള്ള പാലം ദക്ഷിണ മുംബൈ നഗരത്തെ നവി മുംബൈ നഗരവുമായി ബന്ധിപ്പിക്കുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമെടുക്കുന്ന യാത്രകൾ 10, 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുമെന്നതാണ് പ്രത്യേകത.
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന അടൽസേതു പാലത്തിൽ കാറുകൾ പോലുള്ള നാൽ ചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. പാലത്തിലെ കയറ്റങ്ങളിലും ഇറക്കങ്ങളിലും വാഹനങ്ങളുടെ വേഗപരിധി 40 കിലോമീറ്ററായിരിക്കും. ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, ബൈക്കുകൾ എന്നിവയ്‌ക്ക് കടൽപാലത്തിലേക്ക് അനുമതിയുണ്ടായിരിക്കില്ല. സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ തുടങ്ങി പതിയെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പ്രവേശാനുമതി നിഷേധിച്ചിരിക്കുന്നത്. ഭാരമേറിയ വാഹനങ്ങളായ ട്രക്കുകൾ, ലോറികൾ തുടങ്ങിയവയ്‌ക്കും പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല. പാലത്തിനടിയിലൂടെ കപ്പലുകൾക്ക് പോകാൻ സാധിക്കും.