കൊൽക്കത്ത: 24 പർഗാനാസ് ജില്ലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ടിഎംസി അനുഭാവികൾ അറസ്റ്റിൽ. മെഹബൂബ് മൊല്ല, സുകമൽ സർദാർ എന്നിവരെയാണ് നസാത്ത് പോലീസ് ഇന്ന് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയത് ഇവരാണെന്നാണ് പോലീസ് പറയുന്നത്.
ടിഎംസി നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെയും ശങ്കർ ആദ്യയുടെയും വസതികളിലും ഇവരുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലുമാണ് ജനുവരി 5ന് ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ 200-ഓളം വരുന്ന ടിഎംസി പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫ് ജവാൻമാരെയും ആക്രമിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമിച്ചതെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
ക്രമസമാധാന പാലനം സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതിന് തയ്യാറാകുന്നില്ലെങ്കിൽ ഭരണഘടന അതിന്റെ വഴികൾ തേടുമെന്നും ഗവർണർ സിവി ആനന്ദബോസ് പറഞ്ഞിരുന്നു. അക്രമത്തിൽ മമതയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ ഇൻഡി സഖ്യത്തിലും പിളർപ്പിന്റെ സ്വരങ്ങൾ ഉയർന്നു.