എറണാകുളം: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ച് എത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ പരാതിയിൽ ഇടപെട്ട് ഹൈക്കോടതി. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് പോലീസ് നടപടിയിൽ തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംഭവത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. പത്തു ദിവസത്തിന് ശേഷം വീണ്ടും അർച്ചന നൽകിയ ഹർജി പരിഗണിക്കും.
കൊല്ലം ജംഗ്ഷനിലെത്തുന്ന നവകേരള സദസ് കാണാൻ കഴിഞ്ഞ ഡിസംബർ 18നാണ് യുവതി ഭർത്താവിന്റെ അമ്മയുമൊത്ത് എത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുന്നിക്കോട് പോലീസിന്റെ കസ്റ്റഡിയിലിരിക്കെ വലിയ മാനസിക സംഘർഷം അനുഭവിച്ചതായി യുവതി വ്യക്തമാക്കിയിരുന്നു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ അർച്ചന സമീപിച്ചത്