കോട്ടയം: ജില്ലയിൽ പാസ്‌പോർട്ട് സേവാകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വിദേശകാര്യ മന്ത്രാലയം രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്‌പോർട്ട് സേവനം ലഭ്യമാക്കാൻ പ്രയത്‌നിക്കുകയാണ്. പാസ്‌പോർട്ട് സേവ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് തയ്യാറായി വരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് പാസ്‌പോർട്ട് സേവനങ്ങളുടെ കാര്യത്തിൽ രാജ്യത്ത് പുരോഗതിയുണ്ടായി. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പാസ്‌പോർട്ട് സേവനം ലഭിക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്യുകയും മണിക്കൂറുകൾ ക്യൂ നില്ക്കുകയും ചെയ്യേണ്ടി വന്നിരുന്ന സാഹചര്യം മാറി. ഇ-പാസ്‌പോർട്ട് സംവിധാനം രാജ്യത്ത് ഉടൻ നിലവിൽ വരുമെന്നും ഇതോടെ വ്യാജപാസ്‌പോർട്ട് പോലുള്ള വെല്ലുവിളികൾ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ ഭീഷണി മൂലം കോട്ടയത്തെ പാസ്‌പോർട്ട് സേവാകേന്ദ്രം താത്കാലികമായി അടച്ചപ്പോൾ നടന്ന വ്യാജപ്രചാരണങ്ങളെ പൊളിച്ചെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കോട്ടയത്ത് ഇനി സേവാകേന്ദ്രമില്ലെന്ന് പ്രഖ്യാപിച്ച്, നരേന്ദ്രമോദിക്കെതിരെ സമരം ചെയ്യാൻ പോലും പലരും മുതിർന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.