ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ചർച്ചകളിലെ പുരോഗതി വിലയിരുത്താനുള്ള ഇൻഡി മുന്നണിയോഗം ഇന്ന് ചേരും. വെർച്വലായായിരിക്കും യോഗം നടക്കുക. ഇൻഡി മുന്നണിയിലെ മുൻനിര നേതാക്കൾ തന്നെ യോഗത്തിൽ പങ്കെടുക്കും. സീറ്റ് വിഭജനം, കൺവീനർ സ്ഥാനം, പ്രധാനമന്ത്രി സ്ഥാനാർത്ഥി നിർണയം എന്നീകാര്യങ്ങളും ചർച്ചാവിഷയമാകും. രാവിലെ 11 മണിക്കാണ് വെർച്വൽ യോഗം.
ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാറിനെ യോഗത്തിൽ മുന്നണി കൺവീനർ ആയി പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അത്തരത്തിലൊരു ചർച്ച ഉയർന്നുവന്നാൽ തൃണമൂൽ അടക്കമുള്ള പാർട്ടികൾ എതിർപ്പ് ഉന്നയിക്കാൻ സാധ്യതയുണ്ട്. കൺവീനർ സ്ഥാനത്തിൽ നിന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വമാണ് നിതീഷ് ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ മുന്നണിയിലെ മറ്റ് സ്ഥാനമോഹികളുടെ എതിർപ്പ് ഉയരാനും സാധ്യതകളേറെയാണ്.
നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. ജെഡിയു, ആർജെഡി, ആംആദ്മി പാർട്ടി, ഉദ്ദവ്‌സേന, എൻസിപി, എസ്പി എന്നിവരുമായി കോൺഗ്രസ് ഇതിനോടകം ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകൾ നടത്തിക്കഴിഞ്ഞു. തൃണമൂൽ വിട്ടുവീഴ്ചയില്ലാതെ നിൽക്കുന്നത് മുന്നണിയിൽ കല്ലുകടിയായി തുടരുകയാണ്. കോൺഗ്രസിന് ബംഗാളിൽ കേവലം രണ്ട് സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്ന് മമത വ്യക്തമാക്കിയിരുന്നു.