ചെന്നൈ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കാഞ്ചി കാമകോടി മഠത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങ് മുതൽ 40 ദിവസം വരെ നീണ്ടുനിൽക്കുന്ന പ്രത്യേക പൂജയാണ് യാഗശാലയിൽ നടക്കുകയെന്ന് മഠാധിപതി വിജയേന്ദ്ര സരസ്വതി അറിയിച്ചു. രാജ്യത്തെ നാല് മഠങ്ങളിലെ ശങ്കരാചര്യന്മാർ ചടങ്ങ് ബഹിഷ്കരിച്ചെന്ന വാർത്തകൾ പ്രചരിക്കുന്നതിടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് പിന്തുണയുമായി കാഞ്ചി കാമകോടി മഠമെത്തിയിരിക്കുന്നത്.
ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹത്തോടെയാണ് ഈ മാസം 20ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പവിത്രമായ ഈ ചടങ്ങിനോടനുബന്ധിച്ച് കാഞ്ചിയിലെ കാമകോടി മഠത്തിലും 40 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ നടക്കും. 100-ലധികം സന്യാസിമാരാണ് പ്രത്യേക പൂജയിൽ പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി പ്രയത്നിക്കുകയാണ്. കേദാർനാഥിലെയും കാശിയിലെയും ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രിയാണെന്നും മഠാധിപതി പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കില്ലെന്നത് വ്യാജപ്രചരണമാണെന്ന് നേരത്തെ ശൃംഗേരി മഠം വ്യക്തമാക്കിയിരുന്നു. സനാതന ധർമ്മത്തിന്റെ എതിരാളികളുടെ തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്നും ചടങ്ങിനെ കുറിച്ച് മഠാധിപതി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നുമാണ് ശ്യംഗേരി മഠം പ്രസ്താവനയിലൂടെ അറിയിച്ചത്.