ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഏഴ് പേർ അറസ്റ്റിൽ. ആലപ്പുഴ ആറാട്ട് സ്വദേശിയായ 22-കാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് നടപടി. ഡിസംബർ 23-ന് പുലർച്ചെ 2.30-നാണ് കേസിന് ആസ്പദമായ സംഭവം.
ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ ബലമായി കാറിലേക്ക് പിടിച്ച് കയറ്റി തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് യുവാവിനെ കാക്കനാടെത്തിച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്ത സംഘം ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കൊപ്പം നിർത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയാണ് യുവതി.
സംഭവത്തിൽ ആലുവ സ്വദേശി അബ്ദുൽ ജലീൽ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കല്യാണി, ജലാലുദ്ദീൻ, പാലക്കാട് വാണിയംകുളം സ്വദേശി മഞ്ജു, എറണാകുളം പള്ളുരുത്തി സ്വദേശി അൽത്താഫ്, മുഹമ്മദ് റംഷാദ്, ഫൈസൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.