പത്തനംതിട്ട: മകരവിളക്കിനായി ശബരിമലയൊരുങ്ങി. മകര സംക്രമ പൂജകൾക്ക് മുന്നോടിയായി അവസാനഘട്ട തയ്യാറെടുപ്പുകളും പൂർത്തിയായി. മകരവിളക്കിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പരിശോധിക്കാനായി സംസ്ഥാന പോലീസ് മേധാവി ഡോ ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മകരവിളക്ക് സുരക്ഷയ്‌ക്കായി 1000 പോലീസുകാരെ കൂടുതലായി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഒപ്പം പോലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മകര വിളക്കിന് മുന്നോടിയായി പ്രാസാദ ശുദ്ധി ക്രിയയും അനുബന്ധ പൂജകളും തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ നടന്നു. നാളെ ബിംബ ശുദ്ധിക്രിയയും മറ്റ് പൂജകളും നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തെ ഭക്തരുടെ തിരക്കിൽ കുറവുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ പന്തളത്തുനിന്ന് ആരംഭിച്ചു. ഘോഷയാത്ര നാളെ വൈകിട്ടോടെ സന്നിധാനത്തെത്തും. മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും ശാലകൾ കെട്ടി കാത്തിരിക്കുകയാണ്.