ഇൻഡോർ: ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ അഫ്ഗാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. വെടിക്കെട്ട് അർദ്ധസെഞ്ച്വറിയുമായി കത്തിക്കയറിയ ഗുല്‍ബാദിന്‍ നെയ്ബിന്റെ ബാറ്റിംഗാണ് അഫ്ഗാൻ ഇന്നിംഗ്സിന് കരുത്തായത്.35 പന്തിൽ 4 സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 57 റൺസെടുത്ത താരത്തെ അക്സർ പട്ടേലാണ് പുറത്താക്കിയത്. ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും നെയ്ബിന്റെ കൗണ്ടർ അറ്റാക്ക് സ്കോറിംഗിന് വേഗം കൂട്ടി. 8 റൺസുമായി ഇബ്രാഹിം സദ്രാന്‍ വീണെങ്കിലും ഒരറ്റത്ത് ബൗണ്ടറികൾ പായിച്ച് നെയ്ബ് സ്കോർ ബോർഡ് ചലിപ്പിച്ചു.
എന്നാൽ 11-ാം ഓവറിൽ അക്സർ നെയ്ബിനെ ക്യാപ്റ്റന്റെ കൈകളിലെത്തിച്ചതോടെയാണ് കളിയുടെ കടിഞ്ഞാൻ ഇന്ത്യ തിരികെ പിടിച്ചത്. അസ്മതുള്ള ഒമര്‍സായ്(2),മുഹമ്മദ് നബി(14) എന്നിവർ പെട്ടെന്ന് മടങ്ങി. എന്നാൽ വാലറ്റത്തെ കാമിയോകൾ തകർത്തടിച്ചതോടെ അഫ്ഗാൻ സ്കോർ വീണ്ടും കുതിച്ചു.
നജീബുള്ള സദ്രാന്‍(23), കൂട്ടത്തിൽ ഏറ്റവും അപകടകാരിയായത് കരിം ജനത് ആയിരുന്നു. 10 പന്തിൽ 20 റൺസെടുത്ത താരം അവസാന ഓറവിലാണ് പുറത്തായത്. മുജീബ് ഉർ റഹ്മാൻ 9 പന്തിൽ 21 റൺസെടുത്തു. അർഷദീപ് എറിഞ്ഞ 20ാം ഓവറിൽ രണ്ടു റണ്ണൗട്ടടക്കം നാലു വിക്കറ്റുകൾ വീണു. ഒരുവേള 190ന് മുകളിൽ പോകുമെന്ന് കരുതിയ സ്കോർ ഇതോടെയാണ് 172ൽ ഒതുങ്ങിയത്.അർഷദീപിന് മൂന്ന് വിക്കറ്റ് ലഭിച്ചു. അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർക്ക് രണ്ടും ശിവം ദുബെയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. എന്നാൽ മൂന്നോവറിൽ 36 റൺസാണ് ദുബെ വിട്ടുനൽകിയത്.