കൊച്ചി: ക്ഷേമ പെൻഷൻ വൈകുന്നതിനെതിരെ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് മറിയക്കുട്ടി. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര സർക്കാരിന്റെ വിഹിതം കിട്ടാത്തതിനാലാണ് പെൻഷനുകൾ സമയത്ത് കൊടുത്ത് തീർക്കാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിയുടെ ഹർജി രാഷ്‌ട്രീയ പ്രേരിതമെന്നാണ് സർക്കാരിന്റെ നിലപാട്.
സർക്കാരിന്റെ ഈ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 78 വയസുള്ള സ്ത്രീയാണ്. അവർക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപയ്‌ക്ക് വേണ്ടി നിങ്ങൾക്ക് മുൻപിൽ കാത്തുനിൽക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. പണമില്ലെന്ന് പറഞ്ഞ് സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.